Friday, May 25, 2007

ഖ്‌നൈ ഗെറ്റ്‌സം റ്റൊയ്‌ലെറ്റ്‌ പേപ്പര്‍ ?

മദാമ്മ നാട്ടിലെ ഹോംസ്റ്റേയില്‍ വന്നതാണ്‌. ടൂ(തൂ?)റിസം ഇത്ര വികസിച്ച സമയം അല്ലട്ടോ! അവര്‍ക്കു വേണം റ്റൊയ്‌ലറ്റ്‌ പേപ്പര്‍! വെള്ളം കൊണ്ടു വൃത്തിയായി കഴുകിയിട്ടും ഒരു സുഖം പോരാ! നാട്ടിലെ കൊച്ചു കടകളുടെയൊന്നും ബോര്‍ഡ്‌ വായിച്ചു മനസ്സിലാക്കാന്‍ പറ്റാതെ അവര്‍ ഒരു കടയില്‍ കയറി.

മദാമ്മയുടെ ആഗമനത്തില്‍ ആശ്ചര്യപ്പെട്ട്‌ കുര്യാക്കോ കവാത്തൊക്കെ നിര്‍ത്തി വച്ച്‌, മുണ്ടൊക്കെ അഴിച്ചിട്ട്‌ ബഹുമാന പുരസ്സരം മദാമ്മയുടെ വെണ്ണക്കല്‍ രൂപത്തിനു മുന്‍പില്‍ നമിച്ചു നിന്നു. കല്‍പ്പിച്ചാലും!

ഖ്‌നൈ ഗെറ്റ്‌സം റ്റൊയ്‌ലെറ്റ്‌ പേപ്പര്‍ ?

കുര്യാക്കോ ശ്വാസം പിന്നെ വിട്ടിട്ടില്ല. വിയര്‍ത്തു, ചിന്തിച്ചു! കടയില്‍ ഉള്ള സകല പേപ്പര്‍ മാഫിയാകളെയും വിളിച്ചു പ്രാര്‍ഥിച്ചു!
ഉത്തരം കിട്ടി! ശ്വാസം വിട്ടു!

കൊച്ചിന്റെ ഇങ്ഗ്ലീഷ്‌ മീഡിയം പുസ്തകത്തിലുള്ള സകല ഇങ്ഗ്ലീഷും ഉപയൊഗിച്ച്‌ ഒരു കാച്ചു കാച്ചി! അതെന്താണെന്നു പറഞ്ഞാല്‍ ചിലപ്പോ ഓക്സ്‌ഫോര്‍ഡ്‌ യൂണിവേഴ്സിറ്റി അദ്ദേഹത്തിനു ഒരു ഹോണററി ഡോക്ടറേറ്റ്‌ നല്‍കും. അതുകൊണ്ട്‌, മലയാളത്തില്‍ ഒരു ക്ലൂ തരാം.

കടയില്‍ ഇങ്ങനെ ഒരു സാധനത്തിന്റെ ആവശ്യം ഫോര്‍ക്കാസ്റ്റ്‌ ചെയ്ത്‌ പാപ്പച്ചന്‍ മൊതലാളി സാധനം വാങ്ങി വച്ചിട്ടുണ്ടായിരുന്നു. പക്ഷെ തീര്‍ന്നു പോയി. ഇതിന്റെ യഥാര്‍ത്ഥ ഉപയോഗം മൊതലാളിയോടു ചോദിക്കാനും വിട്ടുപോയി! എന്തായാലും ഒരു കച്ചവട സാധ്യത മുടക്കേണ്ടല്ലോ എന്നു വിചാരിച്ച്‌ കുര്യാക്കോ ഇങ്ഗ്ലീഷില്‍ ചോദിച്ചത്‌ ഇതായിരുന്നു.
"റ്റൊയ്‌ലെറ്റ്‌ പേപ്പര്‍ തീര്‍ന്നു പോയി, സാന്‍ഡ്‌ പേപ്പര്‍ മതിയോ? " എന്ന്!

Wednesday, May 23, 2007

ആത്യന്തികമായ സത്യം എന്നൊന്നുണ്ടോ?

ആത്യന്തികമായ സത്യം എന്നൊന്നുണ്ടോ?
എന്നു വച്ചാല്‍ എന്താണ്‌ ഉദ്ദേശിക്കുന്നത്‌? അതായത്‌, അതിനു കാരണമായി മറ്റൊന്നില്ലാത്തത്‌.അല്ലെങ്കില്‍ അത്‌ മറ്റൊന്നില്‍ നിന്നും ഉണ്ടാകാത്തത്‌.
ആത്യന്തികമായി സത്യം തീര്‍ച്ചയായും ഉണ്ട്‌. അവയില്‍ ചിലത്‌:
എനിക്ക്‌ അവ(നോ)ളോട്‌ സ്നേഹം തോന്നുന്നു.
ഇത്‌ ആ നിമിഷത്തിലെ ആത്യന്തികമായ ഒരു സത്യമാണ്‌.
എനിക്ക്‌ അവ(നോ)ളോട്‌ വെറുപ്പ്‌ തോന്നുന്നു.
ഇതും ഒരു സത്യമാണ്‌.
സ്നേഹം ഉണ്ട്‌. ഇത്‌ ഒരു ആത്യന്തിക സത്യമാണ്‌
വെറുപ്പ്‌ ഉണ്ട്‌. ഇത്‌ ഒരു ആത്യന്തിക സത്യമാണ്‌.

നന്മ, തിന്മ എന്നിവ ഉണ്ടോ? അതായത്‌ വസ്തുക്കളെക്കുറിച്ചോ,പ്രവൃത്തികളെക്കുറിച്ചോ,വ്യക്തികളെക്കുറിച്ചോ നല്ലതെന്നോ ചീത്തയെന്നോ ഉണ്ടോ?
ഈ ചോദ്യത്തിനുത്തരം ആപേക്ഷികമായിരിക്കും. ചോദ്യം ചെയ്യുന്ന ആളുടെ കാഴ്ചപ്പാടിനനുസരിച്ചു വ്യത്യസ്തമായിരിക്കും.അതുകൊണ്ട്‌ നന്മയും തിന്മയും ആത്യന്തികമായ ഒരു സത്യം അല്ല. അതായത്‌ ഏതെങ്കിലും വ്യക്തിയോ,പ്രവൃത്തിയോ,വസ്തുവോ ആത്യന്തികമായി നല്ലതോ ചീത്തയോ എന്ന് പറയുവാന്‍ സാധ്യമല്ല. അതുകൊണ്ട്‌ നന്മ തിന്മ എന്നിവ ഇല്ല.
എനിക്കറിയാം, നിങ്ങള്‍ വിയോജിക്കുന്നു. അല്ലേ?

ശരി ഒരു ഉദാ:
നിങ്ങള്‍ പറയുന്നു. ഒതളങ്ങ നല്ലതല്ല അതു കഴിച്ചാല്‍ മരിച്ചുപോകും. അതുകൊണ്ട്‌ ഒതളങ്ങ ചീത്ത. ഒതളങ്ങ കഴിക്കുന്നതു തിന്മ.
ശരി, ആത്മഹത്യ ചെയ്ത ഒരാളോടു ചോദിച്ചു നോക്കൂ. (എങ്ങനെ ചോദിക്കും അല്ലേ?) അയാള്‍ക്ക്‌ ആ ശപിക്കപ്പെട്ട(നിങ്ങളുടെ ഭാഷയില്‍) നിമിഷത്തില്‍ അത്‌ നല്ലതും കഴിച്ചതു നന്മക്കുമായിരുന്നു. അതു കൊണ്ട്‌ നന്മ,തിന്മകള്‍ ആപേക്ഷികമാണ്‌.
എന്നാലും എന്റെ സുഹ്രുത്തെ ഒരാള്‍ക്ക്‌ ഒരു ഉപകാരം ചെയ്യുന്നത്‌ നന്മയോ അതൊ തിന്മയോ?
അത്‌ ചെയ്യുന്ന വ്യക്തിയുടെ കാഴ്ചപ്പാടനുസരിച്ച്‌ ഇരിക്കും. നമ്മുടെ സമൂഹം ചിലതിനെയൊക്കെ നല്ലതായും മറ്റു ചിലതിനെ ചീത്തയായും കാണുന്നു. നമ്മള്‍ പലപ്പൊഴും അതിനോടു യോജിക്കുന്നു.
ഇറാക്കിനെ ആക്രമിക്കുന്നത്‌ അവരുടെ നന്മയ്കു വേണ്ടിയെന്നു ചിലര്‍. നിങ്ങള്‍ യോജിക്കുന്നുവോ?


ദൈവം ഉണ്ടോ?
ശരി, ദൈവം എന്നു പറയുന്നതുകൊണ്ട്‌ എന്താണുദ്ദേശിക്കുന്നത്‌?
അതായത്‌, എല്ലാസ്ഥലത്തും ഒരേ സമയത്ത്‌ ഉള്ളതും എല്ലാത്തിനേക്കാളും ശക്തിയുള്ളതും മരണമില്ലാത്തതും ആയ എന്തോ അത്‌! (മിക്കവാറും ദൈവവിശ്വാസം ഉള്ള മതങ്ങളില്‍ എല്ലാം പൊതുവായിട്ട്‌ ദൈവത്തിനു കൊടുത്തിട്ടുള്ള ഗുണഗണങ്ങളില്‍ നിന്നുണ്ടാക്കിയ ഒരു നിര്‍വചനമാണിത്‌)

എന്റെ സുഹ്രുത്തെ, അങ്ങനെ ഒന്നുണ്ടെങ്കില്‍ അതുണ്ടെന്നു തെളിയിക്കാന്‍ ഒരുസ്ഥലത്തു മാത്രമുള്ളതും, പലതിനേക്കാളും ശക്തി കുറഞ്ഞതും മരണമുള്ളവ(നു)ളുമായ നിങ്ങള്‍ക്കു കഴിയില്ല.

എന്നാരു പറഞ്ഞു? ശരി, എന്തായാലും, എനിക്കു കാണുവാനോ മനസിലാക്കുവാനോ സാധിക്കാത്ത ഒന്നില്‍ എനിക്കു വിശ്വാസമില്ല.

ശരി, സുഹ്രുത്തേ, നിങ്ങള്‍ക്കു കാണുവാനോ മനസ്സിലാക്കുവാനോ സാധിക്കാത്ത ഒന്നും ഇല്ല എന്നു നിങ്ങള്‍ കരുതുന്നുണ്ടോ?

അതില്ല! പക്ഷേ അതുകൊണ്ട്‌ ദൈവം ഉണ്ടെന്നോ ഇല്ലെന്നോ ഉറപ്പായി പറയാന്‍ സാധിക്കില്ല!

എല്ലാം ദൈവമാണെന്നു പറഞ്ഞാലോ?
അങ്ങനെയാണെങ്കില്‍ പിന്നെ ഈ ലോകത്തില്‍ സംഘര്‍ഷങ്ങളൊന്നും ഉണ്ടാകാന്‍ പാടില്ലല്ലോ! എല്ലാം ഒന്നാണെങ്കില്‍! ഒാരോ വ്യക്തിയും സ്വതന്ത്രനും മറ്റൊരാളുമായി വ്യത്യസ്ഥനും ആണല്ലോ. പിന്നെങ്ങനെ ഒന്നാകും?

അപ്പോള്‍ വ്യക്തികളാണു പ്രശ്നം. അതു വ്യക്തിയുടെ കാഴ്ചപ്പാടിന്റെ പ്രശ്നമാണോ?
അതിനു മനുഷ്യന്‍ മൃഗങ്ങളെ നോക്കി പഠിക്കേണ്ടി വരും.

ശാസ്ത്രത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഈ ലോകത്തുള്ളതെന്തും മാറ്റര്‍(വസ്തു), എനെര്‍ജി(ശക്തി), സ്പേയ്‌സ്‌(ഇടം), ടൈം(സമയം) എന്നിവയൊന്നില്‍പ്പെടുന്നവയായിരിക്കും. ഐന്‍സ്റ്റൈന്റെ ആപേക്ഷിക സിദ്ധാന്തം(റിലേറ്റിവിറ്റി തിയറി) വഴി മാറ്റര്‍ എല്ലാം എനര്‍ജിയാക്കി മാറ്റാന്‍ സാധിക്കും. അതുകൊണ്ട്‌ അതു രണ്ടും ഒന്നാണ്‌. ഇനി സ്പേയ്‌സ്‌ അധവാ ഇടം. അത്‌ എല്ലാത്തിന്റെയും ഉള്ളിലും ഉണ്ട്‌ പുറത്തും ഉണ്ട്‌. യധാര്‍ത്ഥത്തില്‍ നമ്മളുള്‍പ്പെടെയുള്ള വസ്തുക്കള്‍ സ്പേയ്‌സില്‍ നെയ്തെടുത്തിരിക്കുകയാണ്‌. ഒരു മുണ്ടിലെ നൂലുകള്‍ പോലെ. നൂല്‍ യധാര്‍ത്ഥവും മുണ്ട്‌ ഒരു തോന്നലും ആണ്‌. അതായതു നൂലുകള്‍ ഒരു സ്പേയ്‌സില്‍(ഇടത്തില്‍) ഒരുമിച്ചിരിക്കുമ്പോള്‍ അതിനെ മുണ്ട്‌ എന്നു വിളിക്കുന്നു. മാറ്ററിന്റെ കാര്യമെടുത്താല്‍ത്തന്നെ അതിന്റെ ഒരു ആറ്റം എടുത്താല്‍ അതില്‍ ന്യൂട്രൊണ്‍,പ്രൊട്ടൊണ്‍,ഇലക്ട്രോണ്‍ ഇവ ആറ്റത്തിന്റെ വലുപ്പത്തിന്റെ ഒരു ചെറിയ ഒരു അംശം മാത്രമായിരിക്കും. അതിന്റെ കൂടുതല്‍ ഭാഗവും സ്പേയ്‌സ്‌(ഇടം) തന്നെയായിരിക്കും. ഇനി എനര്‍ജിയുടെ കാര്യമാണെങ്കിലോ? ഒരു ആറ്റത്തില്‍ അതെത്രമാത്രം അടങ്ങിയിരിക്കുന്നെന്നു നമുക്കറിയാവുന്നതാണ്‌. ഇങ്ങനെ വിചാരിച്ചാല്‍ എല്ലാം ഒന്നാണെന്ന നിഗമനത്തിലല്ലെങ്കില്‍ എവിടെയാണെത്തുക?

ഇനി സമയത്തിന്റെ കാര്യം. നിങ്ങള്‍ കോപിക്കരുത്‌! അങ്ങനെ ഒന്നില്ല സുഹ്രുത്തെ!

സമയം മരണത്തില്‍ നിന്നും ജനനത്തില്‍ നിന്നും സ്വാര്‍ത്ഥതയില്‍ നിന്നും ഉണ്ടായതാണ്‌. അത്‌ മനുഷ്യന്റെ സൃഷ്ടി മാത്രം. എപ്പോഴും, എല്ലായിടത്തും ഉണ്ടായിരിക്കുന്ന എന്തെങ്കിലും ഉണ്ടെങ്കില്‍ അതിനു സമയം എന്നൊന്നില്ല. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ മാറ്റങ്ങളെ അളക്കുന്ന ഒന്നാണ്‌ സമയം. എല്ലാ സ്ഥലത്തും ഉള്ളതിനു മാറ്റം ഒന്നും സംഭവിക്കുന്നില്ല. എല്ലാ സമയത്തും ഉള്ളത്‌ ഒരിക്കലും ജനിക്കുന്നില്ല, മരിക്കുന്നുമില്ല.

ആയിരക്കണക്കിനു മനുഷ്യര്‍ ജനിക്കുകയും, മരിക്കുകയും ചെയ്യുമ്പോഴാണോ നിങ്ങള്‍ ഇങ്ങനെയൊക്കെ പറയുന്നത്‌?

സിമ്പിളായി പറഞ്ഞാല്‍, റേഡിയോയുടെ ഏരിയല്‍ കണ്ടിട്ടില്ലേ? നിങ്ങള്‍ ജനിച്ചത്‌ അതിനുള്ളിലെ ഒരു കുഴല്‍ പോലെ ആണ്‌. അത്‌ വേറൊന്നില്‍ നിന്നും വരുന്നു. പുതിയ ഒന്നിനെ പുറപ്പെടുവിക്കുന്നു. നിങ്ങള്‍ വന്ന സ്ഥലവും ആയി ബന്ധപ്പെട്ടിരിക്കുന്നു. സൃഷ്ടി യധാര്‍ത്ഥത്തില്‍ ആദ്യന്തമില്ലാത്ത ഒരു കാര്യമാണ്‌. അതില്‍ ഒരു കഷണമായ നിങ്ങളെ മാത്രം എടുത്താണ്‌ നിങ്ങള്‍ ജനനവും, മരണവും എന്ന കുടുക്കില്‍പ്പെടുത്തിയത്‌.

എന്റെ സുഹ്രുത്തെ, നിങ്ങള്‍ക്കിങ്ങനെയൊക്കെപ്പറയാം. ഒരു വേര്‍പാടില്‍ നിന്നുണ്ടാവുന്ന ദു:ഖം നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടോ?

തീര്‍ച്ചയായും! നമ്മുടെ സമൂഹം ഒട്ടേറെ ധാരണകള്‍ തിരുത്താന്‍ പാടില്ലാത്തതായി കല്‍പ്പിച്ചു നല്‍കിയതു കൊണ്ടും നമ്മള്‍ ചോദ്യം ചെയ്യാതെ അവയെ സ്വീകരിക്കുന്നതുകൊണ്ടും തോന്നുന്നതാണ്‌ ഇവയൊക്കെ.നമ്മളുടെ സ്നേഹബന്ധങ്ങളും വിശ്വാസങ്ങളും "എല്ലാം ഒന്നെന്ന" നിയമത്തില്‍ അടിസ്ഥാനപ്പെടുത്തിയല്ലെങ്കില്‍ വേര്‍പാടുകള്‍ കടുത്ത ദു:ഖങ്ങള്‍ ഉണ്ടാക്കും.

Friday, May 18, 2007

ബ്രോക്കര്‍മാരില്‍ കഴുകന്മാര്‍

നിങ്ങള്‍ വീടോ സ്ഥലമോ വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഒരു എന്‍.ആര്‍.കെ ആണോ എങ്കില്‍ തീര്‍ച്ചയായും വായിക്കുക.
ഒരു സാങ്കല്‍പിക സിറ്റുവേഷന്‍: നിങ്ങള്‍ ലോകത്തിന്റെ ഒരു കോണില്‍ നിന്നും നിങ്ങള്‍ സ്നേഹിക്കുന്ന കേരളത്തെക്കാണാന്‍, ഇവിടെ ഒരു തുണ്ടു ഭൂമി വാങ്ങാന്‍ കൊതിച്ചെത്തുന്നു. അതിനു സഹായിക്കാന്‍ തയ്യാറായ വിശ്വസ്തനായ ഒരാളെ നിങ്ങള്‍ ഏല്‍പിക്കുന്നു. എങ്കില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത്‌:
നിങ്ങള്‍ കണ്ടെത്തിയ ആള്‍ വിശ്വസ്തനാണെന്നു തന്നെ ഇരിക്കട്ടെ. എങ്കില്‍ അയാള്‍ ചെന്നു പെടുന്നതു ഒരു ബ്രോക്കറുടെ കയ്യില്‍ ആയിരിക്കാം.
അല്ലെങ്കില്‍ നിമിഷനേരം മതി നിങ്ങളുടെ സുഹ്രുത്തിനും ഒരു ബ്രോക്കര്‍ ആവാന്‍. ഒരു പരീക്ഷയും പാസ്സാവേണ്ട.

ഒാര്‍മയിരിക്കട്ടെ, ഏപ്പോഴും കൂടിയ വിലക്ക്‌ സ്ഥലം വില്‍ക്കപ്പെടുന്നതായിരിക്കും ബ്രോക്കര്‍ക്ക്‌ ലാഭം. കാരണം വില കൂടിയാല്‍ കമ്മീഷനും കൂടുമല്ലോ.

അയാള്‍ ആദ്യമായി നിങ്ങളോട്‌ ചോദിക്കുന്നത്‌ "സാറിന്റെ ബഡ്ജറ്റ്‌ എത്രയാ"ണെന്നായിരിക്കും.

ഇത്‌ ഒന്നാം ട്രാപ്പ്‌. ഇവിടെ നിങ്ങള്‍ ചെയ്യേണ്ടത്‌ നിങ്ങള്‍ക്കാവശ്യമുള്ള സ്ഥലത്തിന്റെ അളവു പറയുകയാണ്‌. ആതായത്‌ അഞ്ചു സെന്റ്‌ അല്ലെങ്കില്‍ പത്തു സെന്റ്‌ അല്ലെങ്കില്‍ അഞ്ചേക്കര്‍(നിങ്ങളും മറുനാട്ടില്‍ ഒരു ബ്രോക്കര്‍ ആണോ? :). നിങ്ങളുടെ ബഡ്ജറ്റ്‌ വെളിപ്പെടുത്തിയാല്‍, ഇനി അയാള്‍ പോയി നിങ്ങളുടെ ബഡ്ജറ്റിനനുസരിച്ച ഏറ്റവും ചെറിയ പ്ലോട്ടു കണ്ടു പിടിക്കും. നിങ്ങള്‍ക്കു വില്‍ക്കും.

എന്നാല്‍ തന്നേയും ബഡ്ജറ്റ്‌ അറിയാതെങ്ങിനെയാണെന്നു വിലപിക്കും. വീഴരുത്‌.

ട്രാപ്‌ നമ്പര്‍ 2, നിങ്ങളുടെ ബഡ്ജറ്റ്‌ അറിയാനുള്ള നമ്പരുകള്‍ ഒാരോന്നായി ഇറക്കുന്നു.

സാര്‍ നമ്മുടെ ബസ്റ്റോപ്പിനടുത്തു കിടക്കുന്ന അരയേക്കര്‍ സ്ഥലം കൊടുക്കാനുണ്ട്‌ നോക്കുന്നോ?

അപ്പോള്‍ നിങ്ങള്‍: എന്തു വില വരും?
അയാള്‍: വിലയല്‍പം കൂടുതലാണു സാറെ, .....വില വരും.

നിങ്ങള്‍: അതു നമുക്കു പറ്റില്ല.(നിങ്ങള്‍ പകുതി ഇവിടെ വീണു, ഇനി അല്‍പം കൂടി... കാരണം നിങ്ങളുടെ അപ്പര്‍ ലിമിറ്റ്‌ നിങ്ങള്‍ വെളിപ്പെടുത്തി)

അടുത്തത്‌ നിങ്ങള്‍ക്ക്‌ ഉത്തമമെന്നു തോന്നുന്ന ഒരു ചെറിയ പ്ലോട്ട്‌ ആയിരിക്കും. ഇതോടെ പൂര്‍ത്തിയായി. ഇത്‌ നിങ്ങള്‍ക്കു പറ്റിയ പ്ലോട്ട്‌. വാങ്ങിക്കാമെന്നു പറഞ്ഞാല്‍, നിങ്ങളോട്‌ അയാള്‍ പറയും നാളെ വിവരം അറിയിക്കാമെന്ന്. അടുത്ത ദിവസം വന്നിട്ടു പറയുന്നു ഒരു ദിവസം മുന്‍പ്‌ ആധാരം കഴിഞ്ഞു എന്ന്. ഇങ്ങനെ പല പ്ലോട്ടുകള്‍ അവതരിപ്പിച്ച്‌ നിങ്ങളുടെ ബഡ്ജറ്റ്‌ അയാള്‍ കണ്ടെത്തും. മേല്‍പറഞ്ഞ വസ്തുക്കളുടെ ഉടമസ്ഥന്മാര്‍ സ്വപ്നത്തില്‍പ്പോലും അവരുടെ സ്ഥലം വില്‍ക്കാന്‍ ആലോചിച്ചിട്ടുണ്ടാവില്ല. ഇവയെല്ലാം വിറ്റു പോയെന്ന് കേട്ടത്‌ നിങ്ങള്‍ കേട്ടിട്ടുള്ളതിന്റെ ഇരട്ടി വിലയ്ക്കും.
അപ്പോഴേക്കും നിങ്ങളുടെ അവധിയുടെ സിംഹഭാഗവും കഴിഞ്ഞിരിക്കും. നിങ്ങളുടെ റ്റെന്‍ഷന്‍ ചരടുകള്‍ മുറുകിത്തുടങ്ങുന്നു.[ഇവിടെ നിങ്ങള്‍ ചെയ്യേണ്ടിയിരുന്നത്‌, ഏതു സ്ഥലവും വില്‍ക്കാനുണ്ടെന്നു ആരെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ക്കു താല്‍പര്യമുണ്ടെങ്കില്‍ അതിന്റെ ഉടമസ്ഥനെ കാണണമെന്നു ശഠിക്കുക. ഉടമസ്ഥനോടു മാത്രം വില ചോദിക്കുക. അങ്ങനെ ശഠിച്ചാല്‍ തന്നെ 3-ാ‍ം ട്രാപ്പില്‍ വീഴാതെ സൂക്ഷിക്കുക.]
3-ാ‍ം ട്രാപ്പ്‌: ഇവിടെ ബ്രോക്കര്‍ ഒരു കള്ള ഉടമസ്ഥനെ അവതരിപ്പിക്കാന്‍ സാധ്യത ഉണ്ട്‌. അതു കൊണ്ട്‌ ഉടമസ്ഥനോട്‌ സ്ഥലത്തിന്റെ ആധാരം ഉള്‍പ്പെടെയുള്ള ഒറിജിനല്‍ കടലാസുകള്‍ കാണിക്കാന്‍ ആവശ്യപ്പെടുക. ഇവിടെ നാലാം ട്രാപ്പില്‍ പെടാതെ സൂക്ഷിക്കുക.

4-ാ‍ം ട്രാപ്പ്‌: നിങ്ങള്‍ ഒരു നേരേ വാ നേരെ പോ കക്ഷിയാണെങ്കില്‍ പലപ്പൊഴും ഇത്തരം കാര്യങ്ങള്‍ ചോദിക്കാന്‍ മടിക്കും. കാരണം നിങ്ങള്‍ ആദ്യം ഏല്‍പ്പിച്ച വിശ്വസ്തനും(ബന്ധു) മറ്റും അതില്‍ വലിയ താല്‍പര്യം കാണില്ല. അതൊക്കെ അവരുടെ ഇമേജിനെ ബാധിക്കുന്നതാകാം.
ഇവിടെ നിങ്ങള്‍ ഒരു നമ്പര്‍ ഇറക്കിയേ പറ്റൂ. അതിലൂടെ ആര്‍ക്കും ദ്രോഹമില്ലെങ്കിലോ?
നിങ്ങള്‍ കുറച്ചു ബാങ്ക്‌ ലോണ്‍ എടുക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്നും അതിനാലാണ്‌ കടലാസുകള്‍ കാണേണ്ടിയതെന്നും പറയുക.
ഇങ്ങനെ അയാള്‍(ബ്ബ്രോക്കര്‍) നിങ്ങളുടെ ബഡ്ജറ്റ്‌ കണ്ടെത്തിയാല്‍ അടുത്തതായി നിങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിനു വേണ്ടിയ ഗുണങ്ങള്‍ എന്തൊക്കെയാണെന്നു കണ്ടെത്താനായി അടുത്ത ശ്രമം. അതിനു വേണ്ടിയ ചോദ്യാവലി അദ്ദേഹത്തിന്റെ കയ്യില്‍ സ്റ്റോക്കുണ്ടാവും. അതിനുശേഷം അയാള്‍ സമര്‍ത്ഥനാണെങ്കില്‍ ഒരു സ്ഥലം നിങ്ങളെ കാണിച്ചതിനു ശേഷം നിങ്ങള്‍ക്ക്‌ ഇഷ്‌ടപ്പെട്ടാല്‍ അതിന്റെ ഉടമസ്ഥന്റെ കയ്യില്‍ നിന്നും അയാള്‍ വാങ്ങിക്കുന്നതായി ഒരു എഗ്രിമെന്റ്‌ ഉണ്ടാക്കുകയായിരിക്കും ചെയ്യുന്നത്‌. അതിനു വേണ്ടി അയാള്‍ ഉടമസ്ഥനുമായി ഒരു എഗ്രിമെന്റ്‌ കഴിയുന്നതും ചെറിയ ഒരു അഡ്വാന്‍സിന്മേല്‍ ഉണ്ടാക്കി വയ്ക്കും. ഇപ്പോള്‍ താങ്കള്‍ക്കിഷ്‌ടപ്പെട്ട സ്ഥലം ബ്രോക്കറുടേതായിക്കഴിഞ്ഞു.ഇനി കഥ ക്ലൈമാക്സിലേക്കു എത്തുകയായി. നിങ്ങള്‍ക്കു തിരിച്ചുപോകാന്‍ വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം. അപ്പ്പ്പോള്‍ റിയല്‍ എസ്റ്റേറ്റ്‌ മാര്‍ക്കറ്റിന്റെ കയറ്റിറക്കങ്ങളേക്കുറിച്ചുള്ള പത്ര വാര്‍ത്തകള്‍(അതിന്‌ ഇറക്കങ്ങളെക്കുറിച്ചെന്തു പത്രവാര്‍ത്ത! ബീ പോസിറ്റിവ്‌) കോര്‍ത്തിണക്കി അദ്ദേഹം സ്ഥലം തന്റെ ഒരു സുഹ്രുത്ത്‌ വാങ്ങിച്ചിട്ടിരിക്കുകയാണെന്നും വില വര്‍ദ്ധിച്ചതിനാല്‍ ഇപ്പോള്‍ ഒരു ഉയര്‍ന്ന വിലയ്ക്കേ വില്‍ക്കുകയുള്ളു എന്ന് പറയുന്നു. ഉദാ: ഉടമസ്തന്‍ അയാള്‍ക്കു സെന്റിനു 1000 രൂപയ്ക്കു കൊടുക്കാമെന്നു എഗ്രിമെന്റ്‌ വച്ച സ്ഥലം നിങ്ങള്‍ക്കു 1500 നു തരാമെന്നു പറയുന്നു. ഇതിനു ബ്ബ്രോക്കര്‍മാരുടെ ഭാഷയില്‍ "തലേക്കെട്ട്‌" എന്നു വിളിക്കും. നിങ്ങള്‍ സമ്മതിച്ചാല്‍ തന്റേതല്ലാത്ത സ്ഥലം വിറ്റ വകയില്‍ ബ്രോക്കര്‍ക്ക്‌ കോടികള്‍. സാധാരണ വില്‍പനയ്ക്കു ലഭിക്കുന്ന കമ്മീഷന്‍ എവിടെ! തലേക്കെട്ടെവിടെ!
തിരിച്ചു പോകുന്നതിനു മുന്‍പ്‌ എന്തെങ്കിലും കാട്ടിക്കൂട്ടാനുള്ള വ്യഗ്രതയില്‍ നിങ്ങള്‍ പലപ്പോഴും ഇതില്‍ വീണു പോകും. ഇനി അധവാ വീണില്ലെങ്കില്‍ ബ്രോക്കര്‍ക്ക്‌ നഷ്‌ടപ്പെടാനുള്ളതു വെറും അഡ്വാന്‍സ്‌ മാത്രം. നിങ്ങളെപ്പോലെ എത്രയെണ്ണം വരാനിരിക്കുന്നു!
അതുകൊണ്ട്‌ സൂക്ഷിക്കുവിന്‍ പുറവാസികളെ സൂക്ഷിക്കുവിന്‍! ഒരിക്കല്‍ പുറവാസി എന്നും പുറവാസി. അകത്തു നടക്കുന്നതൊന്നും നിങ്ങള്‍ അറിയുന്നതേ ഇല്ല. നിങ്ങള്‍ അറിയണമെന്നു ഞങ്ങള്‍ വിചരിക്കുന്നതു മാത്രം നിങ്ങള്‍ അറിയുന്നു!

Tuesday, May 15, 2007

ഒരു ട്രെയിന്‍ യാത്ര

വെളുപ്പിനെ നാലു മണിക്കുള്ള വണ്ടിയില്‍ തന്നേ പോണം എന്നാലേ നേരം വെളുക്കുമ്പോഴെക്കു ഒറ്റപ്പാലത്തെത്തുകയുള്ളു. ഞാന്‍ സുഹ്രുത്തിനെ വിളിച്ചു ചോദിച്ചു, അമൃത എക്സ്പ്രസ്സ്‌ സമയത്തു തന്നെയൊ എന്ന്. നാടെല്ലാം വേനല്‍ മഴയുടെ ആശ്വാസത്തില്‍ ആഴത്തില്‍ മയങ്ങുന്ന സമയത്തു ഞാന്‍ എഴുനേറ്റു. വാഹനങ്ങളില്ലത്ത റോഡിലൂടെ പറന്നു. വാഹനങ്ങളേ ഇല്ല. ഏല്ലാവരും അടുത്ത ദിവസത്തെ യുദ്ധത്തിനു വേണ്ടി തയ്യാറെടുക്കുന്നു. ഞാന്‍ യുദ്ധം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു! അതാ 3 പേര്‍ ഒരു ബൈക്കില്‍ പോകുന്നു. കള്ളന്മാരായിരിക്കും അല്ലേ? ഞാന്‍ ചോദിച്ചില്ല. അധവാ ഡ്യൂട്ടി കഴിഞ്ഞിട്ടില്ലെങ്കിലോ!സ്റ്റെയ്ഷനില്‍(ഈ വാക്കിന്റെ ഉച്ചാരണത്തിനു എം കൃഷ്ണന്‍ നായര്‍ സാറിനോടു കടപ്പാട്‌) വണ്ടി പാര്‍ക്കിയിട്ട്‌ കൗണ്ടറില്‍ ചെന്നു ടിക്കറ്റ്‌ എടുത്തു. ഏന്നോടൊന്നും ചോദിക്കല്ലേ എന്ന ഭാവത്തില്‍ ഒരുത്തന്‍ ഇന്‍ഫൊര്‍മേഷന്‍ കൗണ്ടറില്‍ ഇരിക്കുന്നു. അപ്പോഴതാ പുതിയ ഒരു സാധനം പാട്ടും പാടി ഇരിക്കുന്നു. എന്നെയൊന്നു ട്രൈചെയ്യൂ എന്നു പറഞ്ഞ്‌! ആതാണു സ്പോട്‌ യുവര്‍ ട്രൈയിന്‍ ആപ്ലിക്കേഷന്‍). പെട്ടെന്നൊരു പയ്യന്‍സ്‌ ഓടി വന്നു അതില്‍ കൊറെ ഞെക്കുകള്‍ ഞെക്കിയിട്ട്‌ ഓടിപ്പോയി. പണ്ടൊക്കെ കാര്യങ്ങള്‍ ആലോചിക്കുന്നതിനു മുമ്പെ ചെയ്തു കൊണ്ടിരുന്ന ഞാന്‍ ഇപ്പൊ കൊറെ നാളായി ആലോചന മാത്രമെയുള്ളു. എന്തായാലും ഞെക്കുക തന്നെ. ഞാന്‍ നടപ്പിലാക്കി. പക്ഷേ മര്‍ഫീസ്‌ ലാ! അതൊഴിച്ചു ബാക്കിയെല്ലാ ട്രെയിനും അതില്‍ ഉണ്ട്‌. പഴയകാല റേഡിയോ പോലെയുള്ള ആ സാധനത്തെ വന്ദിച്ച്‌ ഞാന്‍ മൂന്നാമത്തെ പ്ലാറ്റ്‌ ഫോറത്തിലേക്കു പോകുന്നതിനെക്കുറിച്ചു ചിന്തിക്കുവാന്‍ തുടങ്ങി. സാധാരണക്കാര്‍ ചെയ്യുന്നതു പോലെ പാളത്തില്‍ ഇറങ്ങി അമേധ്യം തൊട്ടു പോണോ? പാലം കടന്നു പോണോ? ഓ! സാദാ മതി. രണ്ടു തവണ പാദപൊക്കാസനം, ഞാന്‍ മൂന്നാം പ്ലാറ്റ്‌ഫോമില്‍ - "നില്‍ക്കുന്നു". അപ്പോഴതാ തേന്മൊഴി "ഇടത്തു നിന്നും വലത്തേയ്കു പോകുന്ന 6789-താം നമ്പര്‍ എക്സ്പ്രസ്‌ -അല്പ- സമയത്തിനുള്ളില്‍ മൂന്നാമത്തെ പ്ലാറ്റ്‌ഫോമിലേക്ക്‌ എത്തിച്ചേരുന്നതാണ്‌". മലയാളിയുടെ അല്പത്വം അറിയാവുന്നതു കൊണ്ട്‌ ഞാന്‍ അധികം പ്രതീക്ഷിച്ചില്ല. പണ്ടെന്റെ ഒരു സുഹ്രുത്ത്‌ എപ്പോള്‍ക്കാണാമെന്നു ചോദിച്ചപ്പോള്‍ " ഒരു അഞ്ചഞ്ചര ആറ്‌" എന്നു പറഞ്ഞതുപോലെ. അപ്പോളതാ ഒരു ട്രെയിന്‍ മിണ്ടാതെ വലത്തു നിന്നും ഇടത്തേക്കു കടന്നു വന്നു! അതില്‍നിന്നും നല്ല വെളുത്ത മുണ്ടും വെളുത്ത ഷര്‍ട്ടുമിട്ട ഒരു തമിഴന്‍ ഇറങ്ങി വന്നു. അവന്റെ നിറത്തിനു ചേരുന്ന വേഷം."സാര്‍, ഇന്ത വണ്ടി തിരുശൂരു നിര്‍ത്തുമാ..?" അയാള്‍ ചോദിച്ചു."ഇന്ത വണ്ടി അങ്കോട്ടല്ലേ?"ഞാന്‍."അല്ല സാര്‍ അങ്കെ ഇരുന്തു വരുന്ത വണ്ടി" അയാള്‍."നിറുത്താത്‌! അല്ല "നിറുത്തും" ഞാന്‍"ആ ഹ.. ഒറങ്കി പോയാച്ച്‌ സാര്‍" അയാള്‍കൊച്ചു വെളുപ്പാന്‍ കാലത്ത്‌ ഞാന്‍ തമിഴിലും അയാള്‍ മലയാളത്തിലും കുറെ സാധകം ചെയ്തു.അങ്ങനെ അല്പ സമയം കഴിഞ്ഞു വണ്ടി വന്നു. നട്ടുപ്പാതിരായ്ക്ക്‌ ഒാടുന്ന ട്രെയിനിനും ഇത്ര തിരക്കോ? ലാലുമാജിക്കിന്റെ ഗുണമായിരിക്കും ആള്‍ക്കാര്‍ക്കു ട്രെയിനാണു താല്പര്യം. ചാര്‍ജു കൊറവും അറ്റാച്ഡ്‌ മണവും ഉണ്ടല്ലോ. അങ്ങനെ മിനിമം മണത്തില്‍ ഞാനും ഒന്നു സൂചി കുത്തി. നമ്മുടെ എമ്പിമാര്‍ ആരെങ്കിലും അടുത്ത കാലത്ത്‌ ഈ ഗരീബി രഥ്ത്തിലെങ്ങാനും ഒന്നു കയറിയിരുന്നെങ്കില്‍ അങ്ങു ദില്ലിയില്‍ പോയി മുഷ്ടി ചുരുട്ടി ആകാശത്തേക്കിടിക്കാതെ ഇടിക്കേണ്ടിയിരുന്നിടത്തിടിച്ചേനെ.എന്തായാലും അങ്ങനെ ഒറ്റപ്പാലം വരെ ഒറ്റക്കാലിലും മറ്റേക്കാലിലും മാറി മാറി ഞാന്‍ ചവിട്ടി ലാലുവിന്റെ ഗരീബി രഥത്തെ എത്തിച്ചു എന്നു പറഞ്ഞാല്‍ മതിയല്ലോ.

Friday, May 4, 2007

ചിരിക്കല്ലേ, കടിച്ചു പിടിച്ചോണം

മോന്‍: അപ്പാ ഈ തുപ്പല്‍ വിഷമാണോ ?
അഛന്‍: അല്ല മോനെ, എന്നു തന്നെ അല്ല അത്‌ ഒരു ഔഷധമാണുതാനും. നീ കേട്ടിട്ടില്ലേ യേശുക്രിസ്തു തുപ്പല്‍ തൊട്ട്‌ മണ്ണു കുഴച്ചു ഒരാളുടെ കണ്ണില്‍ തേച്ച്‌ അവനു കാഴ്ച കിട്ടിയ കാര്യം ?
മോന്‍: ഏന്നിട്ടാണോ ചേട്ടന്റെ ചോറില്‍ ഞാനൊന്നു തുപ്പിയതിനു ഇത്ര ദേഷ്യപ്പെടുന്നത്‌ ?